Thursday, May 28, 2015

അവളുടെ നിശ്വാസം

MEMOIR

എന്താണെനിക്ക് ഇത്ര ഉഷാര്‍ ഇന്ന് കാലത്ത്. പതിവിലെ കാലത്തെണീറ്റ് കുളി കഴിഞ്ഞുള്ള കഷായം കുടിക്കുന്ന നേരത്ത് എനിക്ക് തോന്നി. കഴിഞ്ഞ 12 കൊല്ലമായുള്ള വാത രോഗം പലവിധം വൈദ്യസമ്പ്രദായങ്ങളൊക്കെ പരീക്ഷിച്ചെങ്കിലും പൂര്‍ണ്ണമായി ഈ രോഗം ഭേദമായില്ല. അവസാനമായി എന്നെ ചികിത്സിച്ച ശ്രീകുമാരന്‍ മേനോനെ എനിക്കിഷ്ടമായിരുന്നു...

 രണ്ട് കൊല്ലം അടുത്തപ്പോളും രോഗം ഭേദമായില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോന്നു. അതിന്നിടക്കാണ് കാലില്‍ നീരുവന്ന് തുടങ്ങിയത്. നീര് മാറ്റിക്കിട്ടാനുള്ള പ്രതിവിധിയൊന്നും ഫലിക്കാതായപ്പോല്‍ ഞാന്‍ അലോപ്പതിക്ക് ഒരു ബൈ ബൈ കൊടുത്ത് ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു. ആദ്യം ശ്രീദേവിയുടെ ചികിസ്തയായിരുന്നു. ശ്രീദേവി എന്നെ ആദ്യം ചികിസ്തിക്കാന്‍ തുടങ്ങിയ മറ്റൊരു രോഗത്തിനെയാണ്, ഞാന്‍ അതില്‍ പൂര്‍ണ്ണ തൃപ്തനായിരുന്നില്ല. കാരണം രോഗങ്ങളുടെ കലവറയായ എന്റെ ശരീരത്തിന് അവശ്യം ചികിത്സ വേണ്ടിയിരുന്നത് വാതത്തിനാണ്. അവരോടൊന്നും അങ്ങോട്ട് പറയാന്‍ പറ്റില്ല. എന്നാലും കുറേ ക്ഷമിച്ചു.

 മറ്റസുഖങ്ങള്‍ പൂര്‍ണ്ണമായി മാറിയതുമില്ല, വാതം മൂര്‍ഛിക്കുകയും ചെയ്തു. ഞാനാകെ ധര്‍മം സങ്കടത്തിലായി. അങ്ങിനെ ഞാന്‍ വേറെ ഒരു ആശുപത്രിയില്‍ എത്തി. കഷ്ടകാലമെന്ന് പറയട്ടെ, അവിടേയും ഞാന്‍ എത്തിപ്പെട്ടത് ഒരു പെണ്ണ് ഡോക്ടറുടെ അടുത്താണ്. പക്ഷെ എന്റെ പ്രതീക്ഷക്ക് വിപരീതമായി എനിക്ക് വളരെ വിദഗ്ദ ചികിത്സയാണ് അവിടെ കിട്ടിയത്. തന്നെയുമല്ല ആ ഡോക്ടര്‍ വളരെ ഫ്രണ്ട്ലി ആയിരുന്നു. രോഗിയോട് വളരെ വിനയത്തോടും ബഹുമാനത്തോടും കൂടിയുള്ള പരിചരണം എനിക്ക് തെല്ലൊരു ആശ്വാസം പകര്‍ന്നു.. അങ്ങിനെ ഞാന്‍ രണ്ട് വെള്ളത്തിലും കാലിട്ട് നില്‍ക്കുന്ന പ്രതീതിയിലായിരുന്നു ആദ്യമൊക്കെ, പിന്നീട് ഇപ്പോള്‍ ഞാന്‍ ഒരു വള്ളത്തില്‍ തന്നെ തുഴയാന്‍ തുടങ്ങി..

എന്റെ വാതരോഗം ശനമം നേരിയ തോതില്‍ ഉണ്ടെന്ന് തോന്നുന്നു. പക്ഷെ കൂടെയുള്ള മറ്റു അസുഖങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നുണ്ടോ എന്ന ഒരു മന:പ്രയാസം ഇല്ലാതില്ല. എന്നാലും ഈ പുതിയ ഡോക്ടറോട് എന്തും തുറന്ന് പറയാനും വേണമെങ്കില്‍ ഫോണിലും ബന്ധപ്പെടാനും പറ്റുമെന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ഉന്മേഷവാനാണ്.

കാലത്തുള്ള ഗന്ധര്‍വ്വഹസ്താദി കഷായത്തില്‍ അവിപതി മേമ്പൊടി ചേര്‍ത്ത് കാലത്ത് സേവിക്കണം, അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ. പ്രാതലിന് ശേഷം അഭയാരിഷ്ടം ഒരു ഔണ്‍സ്.. ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ പിന്നെ മരുന്നുകള്‍ ഒന്നുമില്ല.. വൈകീട്ട് ചിഞ്ചാദി തൈലം തേച്ച് ഒരു കുളി, തൈലം തേച്ചിരിക്കാന്‍ ഒരു സുഖമില്ല.

ഞാന്‍ കോണകമുടുത്ത് മുറ്റത്തോ കോലായിലോ ഇരുന്നാല്‍ തൈലം തേച്ച് തരാനെനിക്ക് ആരുമില്ല. എന്റെ പെണ്ണിന് അതിനൊന്നും നേരമില്ല. അവള്‍ സീരിയല്‍ കിളിയാണ്. സീരിയല്‍ വിട്ടൊരു കളിയും അവള്‍ക്കില്ല..

തൈലം തേച്ച് തരാനൊക്കെ എന്റെ കൂട്ടുകാരി പാറുകുട്ടി തന്നെ മിടുക്കി. പണ്ടൊരിക്കല്‍ ഞാന്‍ കോഴിക്കോട്ട് നിന്നും വാഹനമോടിച്ച് തൃശ്ശൂര്‍ക്ക് വരികയായിരുന്നു. എടപ്പാളെത്തിയപ്പോള്‍ കാലിന് കലശലായ വേദന. ഞാന്‍ എന്റെ വാഹനം ഷൊര്‍ണൂര്‍ ലക്ഷ്യമായി തിരിച്ച് വിട്ടു. നിളാ തീരത്തെ പാറുകുട്ടിയുടെ കൂരക്ക് അരികിലായി വണ്ടി നിര്‍ത്തി. വേച്ച് വേച്ച് നടന്ന് അവളുടെ ഉമ്മറത്ത് കയറിക്കിടന്നു..  ആ കിടപ്പ് അവള്‍ക്ക് കണ്ട് സഹിച്ചില്ല. അവള്‍ ഷൊര്‍ണ്ണൂരങ്ങാടിയില്‍ പോയി കൊട്ടന്‍ ചുക്കാദി തൈലം വാങ്ങി വന്ന് എന്റെ കാലില്‍ മസ്സേജ് ചെയ്തുതന്നു.

വേദനിക്കുന്ന സഹജീവിയെ പരിചരിക്കുന്ന വേളയിലും ഞാന്‍ കുമ്പിട്ടിരിക്കുന്ന അവളുടെ യൌവ്വനം ആസ്വദിച്ച് മയങ്ങിയതറിഞ്ഞില്ല..  അരമണിക്കൂര്‍ കഴിഞ്ഞ് അവള്‍ ചൂട് വെള്ളം കൊണ്ട് കാല് കഴുകുന്നതാണ് പിന്നെ ഞാന്‍ കണ്ടത്... എന്റെ വേദനക്ക് ആശ്വാസം കാണാന്‍ ആ കൂട്ടുകാരിക്ക് കഴിഞ്ഞു. അവളാണ് ഞാന്‍ എന്നും സ്നേഹിക്കുന്ന എന്റെ കൂട്ടുകാരി പാറുകുട്ടി..

 കാലത്ത് വെറുമൊരു കാലിച്ചായ മാത്രം കുടിച്ച് വന്നിരുന്ന ഞാന്‍ മലപ്പുറത്ത് നിന്നും പൊറോട്ടയും മീനകറിയും കഴിക്കാമെന്നൊക്കെ കരുതിയാണ് യാത്ര തിരിച്ചത്, പക്ഷെ കാലിലെ വേദന കാരണം അതൊന്നും നടന്നില്ല.. തൈലം തേക്കലും ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് കലശലായ വിശപ്പ് തുടങ്ങിയിരുന്നു. ഞാന്‍ പാറുകുട്ടിയുടെ അടുക്കളയിലേക്ക് എത്തി നോക്കി, തീപ്പൂട്ടിയ ലക്ഷണമുണ്ട്.

“കഞ്ഞി കാലാ‍യോ പാറുകുട്ടീ....?”
“ഉണ്ണ്യേട്ടന് വെശക്കണുണ്ടോ...? ഞാന്‍ ഇപ്പോ ശരിയാക്കാം നല്ല കൈക്കുത്തരിയുടെ പൊടിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ...”
 കഞ്ഞി കുടി കഴിഞ്ഞ് ഞാന്‍ തീരെ അവശനായ പോലെ തോന്നി.. പാറുകുട്ടിയുടെ ചാണം മെഴുകിയ കോലായില്‍ ഞാന്‍ നീണ്ട് നിവര്‍ന്ന് കിടന്നു.. രണ്ട് കയില്‍ കഞ്ഞി കോരിക്കുടിച്ച് പാറുകുട്ടി എനിക്ക് പായ വിരിച്ച് തന്നു...

 ഉറങ്ങാന്‍ പോണ എന്നെ അവള്‍ ചെറുതായൊന്ന് നുള്ളി നോവിച്ചു... “ഇപ്പോള്‍ ഉറങ്ങേണ്ട , കുറച്ച് കഴിയട്ടെ...”  അവളും എന്റെ പായയില്‍ കിടന്നു.. നാല്പാമരാദി വെളിച്ചെണ്ണ തേച്ച അവളുടെ മുടിയിഴകളിലെ മണം എന്നെ മത്തു പിടിപ്പിച്ചെങ്കിലും എന്റെ കണ്ണുകള്‍ നിദ്രയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..

 എനിക്കഭിമുഖമായി കിടന്ന അവളുടെ മേനിയിലുള്ള നോട്ടം എന്റെ പാദത്തിന്റെ വേദനയെ ശമിപ്പിച്ചു. അവളുടെ നിശ്വാസം എനിക്ക് കരുത്തേകി.. അല്പനേരത്തിന്നുള്ളില്‍ ഞാന്‍ നിദ്രയിലാണ്ടു....

ഇന്നെലെ ഞാനും നാല്പാമരാദി വെളിച്ചെണ്ണ തേച്ച് കുളിച്ചിരുന്നു, പിന്നെ ശരീരമാസകലം ചിഞ്ചാദി തൈല സേവയും , അതായിരുന്നു എന്റെ ഇന്നെത്തെ ഉഷാറിന് കാരണം...

എന്റെ പാറുകുട്ടീ........... നീയാണെന്റെ ശക്തി. നീയാണെന്റെ ജീവന്‍...........

Sunday, February 1, 2015

ചിയേര്‍സ് ഹേബീ......

memoir

i think habby is leaving to oman today mid night....


 കുറച്ച് നേരം എനിക്ക് ഹേബിയുമായി പങ്കിടാനായി.. ഇനി ഒരു കൊല്ലം കഴിയണം ഹേബിയെ കാണാന്‍.. ഒമാനില്‍ പോയിട്ട് കുറേ നാളായി. ടിക്കറ്റിന് വില കുറയുമ്പോള്‍ പോകണം ആ വഴിക്ക് പഴയ സുഹൃത്തുക്കളെ കാണാനും സൌഹൃദം പുതുക്കാനും പങ്കിടാനും... ഞാന്‍ ഇന്ന് എന്റെ വീട്ടിലിരുന്ന് ഒരു കേന്‍ ബീയര്‍ കുടിക്കുമ്പോള്‍ ഓര്‍ത്തു ഹേബിയുടെ വീട്ടിനടുത്തുള്ള റഡിസ്സണ്‍ ഹോട്ടലില്‍ ഞാന്‍ ബീയര്‍ കുടിക്കാന്‍ പോയിരുന്ന നാള്‍.... പബ്ബില്‍ ഇരുന്ന് നുരഞ്ഞുപൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍ അതും സുന്ദരികളായ ബാര്‍ ടെന്‍ ഡേര്‍സില്‍ നിന്നും വാങ്ങിക്കുടിക്കുമ്പോള്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ. കേരളം ഇത്ര പുരോഗമിച്ചിട്ടും പേരിന് ഒരു 5 സ്റ്റാര്‍ ഹോട്ടലോ പബ്ബോ തൃശ്ശൂരില്‍ ഇല്ല. തൃശ്ശൂര്‍ പല ബിസിനസ്സുകാര്‍ക്കും ജെറ്റ് പ്ലെയിന്‍ ഉണ്ട്. എല്ലാം കൊണ്ടും കലാസാംസ്കാരിക രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ കലാസാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന് ഒരു 5 സ്റ്റാര്‍ ഹോട്ടലും പബ്ബും സമീപഭാവിയില്‍ വരുമെന്ന പ്രത്യ്യാശയിലാണ് ഞാന്‍... ഞാന്‍ ഒമാനില്‍ വരുമ്പോള്‍ എന്നെ അല്‍ ബുസ്താന്‍ ഹോട്ടല്‍ തൊട്ട് സീബിലെ ഹോളിഡേ ഇന്‍ വരെ ഉള്ള ഹോട്ടലില്‍ നിന്നും ഓരോ പൈന്റ് ബീയര്‍ വാങ്ങിത്തരണം. ഷെറാട്ടണ്‍ ഹോട്ടലില്‍ ഇപ്പോഴും ഡിസ്കോ ഉണ്ടോ....? എങ്കില്‍ എന്നെ അവിടെയും കൊണ്ടുപോകണം. പണ്ട് ഞാന്‍ അല്‍ ക്വയറില്‍ താമസിക്കുമ്പോള്‍ ഹോളിഡേ ഇന്നില്‍ രാത്രി 9 മണിക്കുശേഷം ബെല്ലി ഡാന്‍സ് ഉണ്ടാകും. ഞാന്‍ അവിടെ ബെല്ലി ഡാന്‍സ് കണ്ട് ഡ്രാഫ്റ്റ് ബിയര്‍ കുടിക്കാന്‍ സ്ഥിരം പോകുമായിരുന്നു. അന്ന് എനിക്ക് അവിടെ പൂള്‍ മെംബര്‍ഷിപ്പ് ഉണ്ടായിരുന്നു... ഹാ....!! അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സുന്ദരകാലമായിരുന്നു.. ഇന്നെനിക്ക് വയസ്സായെങ്കിലും ജരാനര ബാധിച്ചിട്ടില്ല എന്റെ മനസ്സിന്..... ചിയേര്‍സ് ഹേബീ...