Saturday, December 8, 2012

ഈ ക്രിസ്തുമസ് കാലം

ഈ ക്രിസ്തുമസ് കാലം നമുക്ക് യേശുവിന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ വിശുദ്ധ നാടുകള്‍ കാണാം . ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യ്യുക .മറ്റുള്ളവര്‍ക്ക് ഷെയര്‍ ചിയ്യുക .

http://www.p4panorama.com/panos/HOLYLAND/index.html



Monday, September 24, 2012

എനിക്കിനീ ദരിദ്രനായി ജീവിക്കാന്‍ വയ്യ

മക്കളും മരുമക്കളും ആയി നാലഞ്ച് പേരുണ്ട് , എന്നിട്ടെന്തു കാര്യം, ആരെക്കൊണ്ടും ഒരു ഉപകാരമില്ല. എല്ലാരും ശമ്പളം കിട്ടുമ്പോള്‍ ഈ വയസ്സന് പതിനായിരം രൂപ വീതം തന്നുകൂടെ..? 

എന്തെങ്കിലും ചെയ്യുന്നത് മകന്‍ മാത്രം. ഇന്ഷുറന്സ് ചെയ്ത്  തന്നിട്ടുണ്ട്. വയ്യാണ്ടായാല്‍ ആശുപത്രീല് പോയി കിടക്കാന്‍.... . പണ്ടൊക്കെ ഓണത്തിനും വിഷുവിനും പുത്തനുടുപ്പുകള്‍ എടുത്തു  തരാറുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ  നിര്‍ത്തി.  ഒരു പക്ഷെ അവന്റെ പെണ്ണിനെ  പേടിച്ചിട്ടായിരിക്കും.

വയസ്സായാല്‍ മക്കളും മരുമക്കളും ഒക്കെ ഇങ്ങിനെ തന്നെ. എനിക്ക് കിട്ടുന്ന പെന്‍ഷന്‍ ഒന്നിനും തികയില്ല. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മരുന്ന്‍ വാങ്ങാന്‍ തന്നെ കുറച്ചധികം പണം വേണം. 

തന്തയെ  കാണാന്‍ ഇടക്കൊക്കെ വരും. ഏതെങ്കിലും കൊറിക്കാന്‍ കൊണ്ടത്തരില്ല. എനിക്കാണെങ്കില്‍ ചോക്കലേറ്റ് , ഹല്‍വ , പാലട പ്രഥമന്‍, എന്നിവയൊക്കെ ഇഷ്ടമാ. പറഞ്ഞിട്ടെന്ത് കാര്യം..?

ഒന്നുകില്‍ മാസാമാസം ഏതെങ്കിലും തരിക  എല്ലാരും, അല്ലെങ്കില്‍ ഇഷ്ടമുള്ളതൊക്കെ വാങ്ങിതരിക. എന്റെ  കാലശേഷം കോടിക്കനക്കിനുള്ള ആസ്തിയുടെ അവകാശികലാണ് നിങ്ങള്‍ . ഞാന്‍ ഒന്നും വില്കാതെ നിങ്ങള്‍ക്കായി വെച്ചിരിക്കുന്നു ഇത്രയും  കാലം. 

ഒരു നിവൃത്തിയും ഇല്ലെങ്കില്‍   തറവാട് വിറ്റ് - ഒരു  സ്റ്റുഡിയോ ഫ്ലാറ്റിലേക്ക് മാറണം. അപ്പോള്‍ എനിക്ക് ലാവിഷായി ശിഷ്ട ജീവിതം നയിക്കാം. എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചേ അടങ്ങൂ എങ്കില്‍  നിങ്ങളുടെ കഷ്ടകാലം എന്നെ എനിക്ക് പറയാനുള്ളൂ..

എനിക്കിനീ ദരിദ്രനായി  ജീവിക്കാന്‍ വയ്യ. നിങ്ങളെ പോലെ പോഷ് കാറും ഹൈടെക് മൊബൈല്‍ ഫോണും ഒക്കെ വേണമെന്നുണ്ട്. എന്നെപ്പോലെ ലോകം നിങ്ങള്‍ കണ്ടിട്ടില്ല, ആസ്വദിച്ചിട്ടില്ല. 

ഞാന്‍ നാട്ടില്‍ സ്ഥിര താമസമായപ്പോള്‍ എന്റെ ലക്ഷ്വറി  ലൈഫ് നഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് വേണ്ടി  ഞാന്‍ അത്  ഉപേക്ഷിച്ചു.  ഇപ്പോള്‍ നിങ്ങള്‍  വലുതായി തന്തയെക്കാളും, തന്തയെ മറന്നു.

കൂടുതലായൊന്നും എഴുതുന്നില്ല. എന്നെപ്പോലെ ആയിരിക്കുമോ മറ്റു തന്തമാര്‍ എന്നെനിക്കറിയില്ല. 

Tuesday, July 17, 2012

ഓണം - ഒരു ഓര്‍മ്മ


എനിക്കന്ന് 10 വയസ്സ്. ഞാന്‍ വടുതല സ്കൂളിലും ഹേമയും ഉമയും രാധമോനും ഞമനേങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ആണ് പഠിച്ചിരുന്നത്. കാലത്ത് ഞങ്ങള്‍ ചേച്ചിയുടെ കൂടെ ഇറങ്ങിയാല്‍ അര നാഴിക ദൂരെയുള്ള കണ്ടമ്പുള്ളി സ്കൂളിലേക്ക് അവരൊക്കെ കയറുമ്പോള്‍ ഞാന്‍ ചേച്ചിയെ ചീത്ത വിളിക്കും. അവിടെ നിന്നും വടുതല സ്കൂളിലേക്ക് ഇനിയും രണ്ടര നാഴിക നടക്കണം. അതും ചളിയും ചേറും നിറഞ്ഞ തോട്ടില്‍ കൂടി.

ഞമനേങ്ങാട്ടെ തറവാട്ടില്‍ ഞങ്ങളെ കൂടാതെ സമപ്രായക്കാരായ എടക്കഴിയൂരില്‍ നിന്ന് പാറോതി അമ്മായിയുടെ മകന്‍ രാമകൃഷ്ണനും, മാങ്കയം അമ്മായിയുടെ മകള്‍ ഭാനുവും, പിന്നെ നൊട്ട്യമ്മായിയുടെ മകള്‍ ലക്ഷ്മിയും ഓണത്തിന് വിരുന്ന് വന്നിട്ടുണ്ട്. പിന്നെ കളിക്ക്കൂട്ടുകാരായ വാളംകാട്ടെ മോഹനനും, പുഷ്പയും പിന്നെ തെക്കേലെ ഫാത്തിമയും സൈനാബിയും ഒക്കെ ഉണ്ട്.

തറവാട്ടിലെ മൂത്ത സന്തതിയായ കുട്ടാപ്പുട്ടിയെന്ന കൃഷ്ണന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്തതിയായ എനിക്കാണ് കാരണവര്‍ സ്ഥാനം. എന്റെ പിതാവ് വര്‍ഷത്തിലൊരിക്കലാണ് സിലോണില്‍ നിന്ന് വരിക. പിന്നെ പാപ്പനാണ്. മൂപ്പര്‍ വരിക അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ പിന്നെ ചെറിയമ്മ ഒന്നുംകൂടി പെറും. എന്നിട്ട് കുട്ടിയെ നല്ലവണ്ണം ലാളിച്ച് കൊതി തീ‍ര്‍ന്നേ തിരിച്ച് പോകുകയുള്ളൂ..

ബാല്യത്തിലൊക്കെ ഓണമെന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ഓണ്‍ക്കോടിയാണ്. പിന്നെ നേന്ത്രപ്പഴവും. അത്തം മുതല്‍ ഓണം വരെയും അത് കഴിഞ്ഞ് നാലോണം വരെയും വിഭവസമൃദ്ധമായ സദ്യ തന്നെ.

ഹേമ, ഉമ, രാധമോന്‍ എന്നിവര്‍ അമ്മായിയുടെ മക്കളാണ്. അവരുടെ വീട് മുല്ലശ്ശേരിയിലാണെങ്കിലും അവര്‍ ചെറുപ്പകാലം ജീവിച്ചിരുന്നത് അവരുടെ അമ്മവീടായ എന്റെ തറവാട്ടിലായിരുന്നു. അതിനാല്‍ അവരെ കളിക്കൂട്ടുകാരായിത്തന്നെ കണ്ട് പോന്നു. എന്റ് അഛമ്മ്ക്ക് എന്നേക്കാളും വാത്സല്യം അവരോടായിരുന്നു.

പിന്നെ എന്റെ ചെറുപ്പത്തില്‍ ആ വീട്ടില്‍ പാരനും ദാസേട്ടനും ഉണ്ടായിരുന്നു. അവരും അമ്മായിമാരുടെ കുട്ട്യോളായിരുന്നു. അവര്‍ മുതിര്‍ന്ന് ഏട്ടന്മാരായിരുന്നു. അവര്‍ ചിലപ്പോള്‍ എന്നെ തോളിലേന്തി പാടത്തും തോട്ടിലും കൂടി എടുത്ത് കൊണ്ടുപോകുമായിരുന്നു ഞാന്‍ മൂന്ന് നാല്‍ വയസ്സ് ആകുന്നത് വരെ.

ഓണത്തിനുമുന്‍പായി പല ആചാരങ്ങളുണ്ടെങ്കിലും എനിക്ക് ഓര്‍മ്മ വരുന്നത് തിരുവോണത്തിന് ഏതാനും ദിവസം മുന്‍പ് പണിക്കരുടെ വീട്ടില്‍ നിന്ന് പണിക്കരുടെ അമ്മയും പിന്നെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും കൂടി ഓണത്തിന്റെ ഓല കൊണ്ട് വന്ന് അഛമ്മയുടെ കയ്യില്‍ കൊടുക്കും. അഛമ്മക്ക് എഴുത്തും വായനയും കാര്യമായി അറിയാത്ത കാരണം കൊണ്ടുവന്ന ഓല അവരെക്കൊണ്ട് തന്നെ വായിപ്പിക്കും.

കൊണ്ട് വന്ന ഓല വായിച്ച് അവര്‍ പറയും ഇന്ന ദിവസം ഉത്രാടം, തിരുവോണം എന്നൊക്കെ. പിന്നെ മംഗളകരമായ മറ്റു കാര്യങ്ങള്‍ ചിങ്ങമാസത്തില്‍ ചെയ്യാന്‍ പറ്റിയ ദിവസങ്ങളും മറ്റും. പണിക്കര്‍ കുടുംബത്തിന്‍ അഛമ്മ ഓണക്കോടിയും പണവും നല്‍കും.

ഇല്ലം നിറയോട് കൂടിയാണെന്ന് തോന്നുന്നു ഓണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക ഞാന്‍ പിറന്ന വെട്ടിയാട്ടില്‍ തറവാ‍ട്ടില്‍. ഞങ്ങളെ തറയില്‍ എന്ന വിളിപ്പേരിലാണ് അധികം അറിയപ്പെടുക. തറേലെ കാളി അമ്മായി എന്ന് പറഞ്ഞാല്‍ എന്റെ അഛന്റെ അമ്മയാണ്. ആ നാട് മുഴുവന്‍ ഭരിക്കാന്‍ കെല്പുള്ള സ്ത്ര്രീയായിരുന്നു കാള്യമ്മായി. മുസ്ലീങ്ങള്‍ കാളിത്തള്ള എന്ന് വിളിക്കും.

ഇരുപ്പൂ പണിയുന്ന പാടത്തിന്റെ നടുവില്‍ വളരെ വിസ്തൃതിയില്‍ കിടക്കുന്ന ഒരു തറയിലായിരുന്നു എന്റെ തറവാട്. അവിടെ കളരി തറയും ഉണ്ടായിരുന്നു. എന്റെ പിതാമഹന്‍ [അഛന്റെ അഛന്‍] കടത്തനാട്ടെ വീരപോരാളിയായിരുന്നു. തണ്ടാന്‍ സ്ഥാനം കൊടുത്ത് ഈ നാട്ടില്‍ വാഴിക്കപ്പെട്ടതാണ്. ഞങ്ങളുടെ മൂല കുടുംബം കടത്തനാട്ടാണാണെന്ന് പഴമക്കാര്‍ പറയുന്നു.

ഞങ്ങളുടെ തറവാട് ആ നാട്ടില്‍ വെച്ച് ഏറ്റവും വലുതായിരുന്നു. കളിമണ്ണുകൊണ്ട് പണിത ചുമരുകളും ഓല മേഞ്ഞതുമായിരുന്നു. ആ നാട്ടില്‍ എല്ലാം ഓലപ്പുരകളായിരുന്നു. ചുറ്റും ഉമ്മറവും, വടക്ക് ഭാഗത്ത് ഒരു തളത്തോട് കൂടി അല്പം മാറിയുള്ള അടുക്കളയും, പിന്നെ മൂന്ന് നിലകളും ഉണ്ടായിരുന്നു.

തറവാട്ടിന്റെ മുഖം കിഴക്കോട്ടാണെങ്കിലും അഛമ്മ എപ്പോഴും ഇരിക്കുക വടക്കോറത്താണ്. അവിടെ തളത്തില്‍ അഛമ്മക്ക് കിടക്കാന്‍ ഒരു കട്ടിലും അതിന്നടുത്ത് ചെല്ലപ്പെട്ടിയും, മുറുക്കിത്തുപ്പാനുള്ള കോളാമ്പിയും കാണും എപ്പോഴും. ഈ തളവും അടുക്കളയും പ്രധാന പുരയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. തളത്തില്‍ നിന്ന് ഒരു ഇടനാഴികയില്‍ കൂടി പ്രധാന പുരയിലേക്ക് പ്രവേശിക്കാം. ആദ്യം കാണുന്നത് വലത്ത് ഭാഗത്തുള്ള മച്ചാണ്. പിന്നെ നേരെ പോയാല്‍ വലത്ത് ഭാഗത്ത് അറ ആണ്. അവിടെ പത്താഴത്തിന്‍ പകരം കൂറ്റന്‍ നെല്ല് സംഭരണി ഉണ്ട്. അതിന്റെ മുന്നില്‍ ചെമ്പും ചരക്കും വെക്കും.

ഞങ്ങളുടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ചെമ്പും ചരക്കും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് കൊണ്ട് പോകുക. വാടക വാങ്ങിക്കുന്ന പതിവില്ല. ചിലര്‍ ഒരു കെട്ട് പപ്പടം കൊണ്ട് വന്ന് തരും. വലിയൊരു സദ്യക്കുള്ള എല്ലാ പാത്രങ്ങളും ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു.


അങ്ങിനെ ആദ്യം വരുന്ന ഇല്ലം നിറയാണ് എന്റെ മനസ്സില്‍ വരുന്നത്. ഞാന്‍ തെക്കേ കുളത്തില്‍ പോയി കുളിച്ച് ഈറനോടെ വന്ന് കിഴക്കേ മുറ്റത്ത് നിന്നാല്‍ അഛമ്മ വടക്കേ പാടത്ത് പോയി ഒരു കറ്റ നെല്ല് കൊയ്ത് കെട്ടിക്കോണ്ട് വരും. ആ കറ്റ എന്റെ തലയില്‍ വെച്ച് തരും. പിന്നെ എന്നെ വീട്ടിന്‍ ചുറ്റും നടത്തു. നടക്കുമ്പോള്‍ “ ഇല്ലം നിറ, വട്ടി നിറ പത്തായം നിറ” എന്ന് പറയിപ്പിക്കും.

പിന്നെ ഒരു പിടി നെല്‍ക്കതില്‍ ചാണകം കൊണ്ട് കൂട്ടിപ്പിടിച്ച് പ്രധാന വാതിലിന്റെ കട്ടിളയില്‍ വെച്ച് പിടിപ്പിക്കും. അരിമാവില്‍ മുക്കിയ കൈപ്പത്തി വാതിലിന്മേല്‍ ഒപ്പുന്നതും കാണാം. അത് ഇല്ലം നിറക്കാണോ എന്ന് എനിക്കോര്‍മ്മ വരുന്നില്ല.

പിന്നെ കിഴക്കെ മുറ്റത്ത് ചാണം മെഴുകിയ കളത്തില്‍ തൃക്കാക്കര അപ്പനെ വെച്ച് പൂജിക്കും നിത്യവും കാലത്ത്. തൊട്ടടുത്ത് തന്നെ പൂക്കളമിടാന്‍ കോച്ചു എളേമ ശേഷിച്ച മുറ്റം മുഴുവന്‍ ചാണകം മെഴുകി തരും.

ഞങ്ങള്‍ വട്ടികളെടുത്ത് പൂ പറിക്കാനുള്ള തിരക്കിലായി പിന്നെ. തോട്ടത്തിലുള്ള മന്ദാരം, നന്ദ്യാര്‍വട്ടം, ചെമ്പരത്തി, ചെത്തി, കോളാമ്പി മുതലായ പൂക്കളറുത്ത ശേഷം തൊടിയില്‍ നിന്ന് തുമ്പപ്പൂവും മുക്കുറ്റിയും ശേഖരിക്കും. അത് കഴിഞ്ഞ് പാടത്തേക്ക് ഒറ്റ ഓട്ടമാണ്.

പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.

പക്ഷെ തൃക്കാക്കരപ്പനെ പൂജിച്ച്തിന് ശേഷം ആറപ്പ് വിളിച്ച് കഴിഞ്ഞാണ് ഞങ്ങള്‍ അകത്തേക്ക് വരിക. അപ്പോള്‍ അടുക്കളത്തളത്തില്‍ ചായയും പലഹാരവും തയ്യാറായിട്ടുണ്ടാകും. എല്ലാവരും നിരന്നിരിക്കും. ആദ്യത്തെ പന്തിയില്‍ ഞങ്ങള്‍ കുട്ടികളിരിക്കും, പിന്നെ വീട്ടുകാര്‍ അവസാനം പണിക്കാര്‍. എല്ലാവരും ഭക്ഷണം കഴിക്കുന്നത് ഒരിടത്ത് തന്നെ.

വിശേഷങ്ങള്‍ക്ക് എല്ലാരും ഒത്ത് കൂടി ഭക്ഷണം കഴിക്കുന്നതും, കുളത്തില്‍ കുളിക്കാന്‍ പോകുന്നതും രസകരമാണ്. രാത്രി ഉറക്കവും ഒന്നിച്ച് തന്നെ. ചേച്ചി എന്ന് തട്ടിന്‍ മോളിലെ മുറിയിലാണ് ഉറക്കുക. ചേച്ചിയും അവിടെ തന്നെ ഉറക്കം. പക്ഷെ ഓണം പോലെയുള്ള ആഘോഷങ്ങളില്‍ ഞാന്‍ എല്ലാരുടേയും കൂടെ തളത്തിലാണ് ഉറക്കം.

അത്തം പത്ത് ഓണമെന്നല്ലേ ചൊല്ല്. അങ്ങിനെ ഉത്രാടമെത്തിയാല്‍ കുടിയാന്മാരും അയലത്തുകാരും, നായാടി, പാണന്‍, പറയന്‍ മുതലായവര്‍ കാഴ്ചദ്രവ്യങ്ങളുമായി വരും. ചിലര്‍ നേന്ത്രക്കായ, ചിലര്‍ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക മുതലായവയും, മറ്റുള്ളവര്‍ വട്ടി, കലം, മുറം, കൊട്ട തുടങ്ങിയ സാധനങ്ങളും, നായാടിമാര്‍ കന്നുകാലിക്ക് കഴുത്തില്‍ കെട്ടാനുള്ള വട്ടക്കയറും മറ്റുമായി മുറ്റം നിറയെ വരിവരിയായി നില്‍ക്കും.

അച്ചമ്മ അവര്‍ക്ക് ഓണപ്പുടവയും അരിയും മറ്റു ഓണവിഭവങ്ങളും നല്‍കും. നായാടിമാര്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കും. സന്തോഷത്തോടെ കാഴ്ചവെക്കുന്ന എന്തുവിഭവങ്ങളും ഞങ്ങളുടെ തറവാട്ടുകാര്‍ സ്വീകരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ഓണത്തിന് എന്തെങ്കിലും കൈപറ്റുവാന്‍ പലര്‍ക്കും ഇഷ്ടമാണ് എന്നാണ് പറഞ്ഞ് കേള്‍ക്കാറ്.

അങ്ങിനെ ഉത്രാടനാളില്‍ ചെറിയമ്മയുടെ വീട്ടില്‍ നിന്ന് ഒരു വാല്യക്കാരന്‍ കാവിന്മേല്‍ രണ്ട് വലിയ കാഴ്ചക്കുല കൊണ്ട് വന്ന് തെക്കേ ഉമ്മറത്ത് കെട്ടും. അത് കൊല്ലാ‍ കൊല്ലം നടക്കുന്ന ഒരാചാരമായിരുന്നു. ഞങ്ങളുടെ പറമ്പില്‍ നേന്ത്രക്കായ ധാരാ‍ളം വിളയുമെങ്കിലും ചെറിയമ്മയുടെ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന നേന്ത്രക്കുല കാഴ്ചയിലും രുചിയിലും മുന്‍പന്തിയിലായിരുന്നു.

തിരുവോണനാളില്‍ പരദേവതകള്‍ക്കും മരിച്ചുപോയ കാരണവന്മാര്‍ക്കും വീത് വിളമ്പിയതിന് ശേഷമേ കുടുംബത്തില്‍ ആരും ഭക്ഷിക്കൂ. ഞാന്‍ ആയിരികും വീത് വിളമ്പിക്കൊടുക്കുന്നത്. മച്ചിന്റകത്ത് പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്തായിരിക്കും വീത് വെക്കുക. അച്ചമ്മ പറയും മണ്മറഞ്ഞ കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് വീത് വിളമ്പണമെന്ന്. കുട്ടിയായ എനിക്ക് അതൊക്കെ ഒരു അനുഭവമായിരുന്നു.

ചെറിയ പൂജയോടെ വീത് വിളമ്പി വെച്ചിരിക്കുന്ന മച്ച് അടച്ച്, കുറച്ച് നേരം പുറത്തിരിക്കും. എന്നിട്ട് വാതില്‍ തുറന്ന് വിളമ്പിയ വിഭവങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കുന്നു. അവിടെ നിന്ന് പിന്നീട് തിരുവോണ സദ്യ ആരംഭിക്കുകയായി.


സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില്‍ തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില്‍ നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന്‍ ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില്‍ തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.


കായ വറുക്കലെല്ലാം ചേച്ചി തന്നെയാണ് ചെയ്യുക. കുറച്ച് എടുത്ത് വെക്കും. അഛന്‍ കൊളമ്പില്‍ നിന്ന് വരുമ്പോള്‍ കൊടുക്കും. വിശേഷപ്പെട്ടതും സൂക്ഷിച്ചുവെക്കാവുന്നതെന്തും ചേച്ചി അഛന്‍ വേണ്ടി എടുത്ത് വെക്കാറുണ്ട്. ചേച്ചിക്ക് അഛനെ വലിയ സ്നേഹമായിരുന്നു. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിച്ച് പോന്നത്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വന്നത്.

ഓണമുണ്ട് എല്ലാരും വട്ടന്‍ പാടത്തെ പീടിക മുറ്റത്തും, തേക്കെ പറമ്പിലും ആളുകള്‍ പകിട കളിക്കുന്നതും മറ്റും കാ‍ണാന്‍ പോകും ചിലപ്പോള്‍. പിന്നെ പടിഞ്ഞാറെ മുറ്റത്ത് പുളിമരത്തിലും, മയില്പിരിയന്‍ മാവിലും കെട്ടിയിട്ടുള്ള ഊഞ്ഞാലില്‍ ആടിക്കളിക്കും. പാപ്പനുണ്‍ടെങ്കില്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിന്മേലും ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരും.

എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഓര്‍മ്മിക്കാന്‍ ഒട്ടനവധി കാര്യങ്ങളുമായി അത്തരമൊരു ഓണം ഞാന്‍ പിന്നീട് ആസ്വദിച്ചിട്ടില്ല.

കുറിപ്പ്: പണ്ട് ഈ പോസ്റ്റ് ഞാന്‍ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീ‍കരിച്ചിട്ടുണ്ട്.

Friday, July 13, 2012

ആനയൂട്ട് കാണാന്‍ വടക്കുന്നാഥ സന്നിധിയില്‍

തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥസന്നിധിയില്‍ ഈ വരുന്ന കര്‍ക്കിടകം ഒന്നിന് [2012 JULY 16th] ആനയൂട്ടും മഹാഗണപതി ഹോമവും.

100 ആനകളേയും പതിനായിരത്തി ഒന്ന് നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമവും ഇവിടെ പ്രതീക്ഷിക്കാം.

കഴിഞ്ഞതിന്റെ മുന്‍പത്തേ കൊല്ലം ചെരിപ്പിട്ട് കയറാമായിരുന്നു. കഴിഞ്ഞ കൊല്ലം അതനുവദിച്ചില്ല. തൃശ്ശൂര്‍ പൂരത്തിന് ചെരുപ്പിട്ട് അകത്ത് പ്രവേശിക്കാം.

എന്റെ പാദത്തിന്നടിയില്‍ ഒരു പ്രശ്നമുള്ളതിനാല്‍ നഗ്നപാദനായി നടക്കാന്‍ വയ്യ. സോക്സ് ധരിക്കാം മഴയില്ലെങ്കില്‍. മഴ പെയ്യാതിരുന്നാല്‍ എന്നെയും ക്ഷേത്രാങ്കണത്തില്‍ കാണാം.

മഴ കുറവുള്ള ഈ കാലത്തില്‍ മഴ പെയ്യല്ലേ എന്ന് പ്രാര്‍ത്ഥിക്കാനും നിവൃത്തിയില്ല്ല. ഞാന്‍ പണ്ട് എടുത്ത ഫോട്ടോ ആണ് മുകളില്‍ കൊടുത്തിട്ടുള്ളത്.

എല്ലാവരും വരൂ................. ആനയൂട്ട് കാണാന്‍.............

Sunday, June 10, 2012

അയാള്‍....അതേ അയാള്‍തന്നെ


ഒരു കഥ ഇവിടെ ജനിക്കുന്നു. [short story]
-------------------------------------------

“കുറേ നേരമായല്ലോ ലക്ഷ്മിക്കുട്ടീ പുറകിലോട്ട് തിരിഞ്ഞ് നടക്കുന്നത്..? എന്തിന്റെ കേടാ ഈ കുട്ടിക്ക്.... ഗൂരുവായൂര്‍ അമ്പലനടയില്‍ വെച്ച് ലക്ഷ്മിയുടെ അമ്മ മകളെ ശാസിക്കാന്‍ തുടങ്ങി..“

"അവിടേയും ഇവിടേയും ഒക്കെ ബലിക്കല്ലുകളും പൂജാപാത്രങ്ങളും ഒക്കെ ആണ്... അതിലൊക്കെ കാല് തട്ടി വീഴേണ്ടായെന്ന് വിചാരിച്ചാണ് തള്ള ഇതൊക്കെ പറയുന്നത് ലക്ഷ്മിക്കുട്ടിക്ക് അറിയാമെങ്കിലും അറിയാമെങ്കിലും അവളുടെ ഉള്ളില്‍ ആരോടോ എന്തെന്നില്ലാത്ത മട്ടില്‍ ഗൌരവമായിരുന്നു...”

"ലഷ്മിയുടെ അമ്മയും പരിവാരങ്ങളും ചുറ്റമ്പലം പ്രദക്ഷിണം വെക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി പിന്നേയും പിന്തിരിഞ്ഞ് ആരേയോ നോക്കിക്കൊണ്ടിരിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു..”

"ഒന്നിങ്ങട്ട് വേഗം നടക്കൂ എന്റെ മോളേ.... നട തുറക്കുമ്പോളേക്കും നമുക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കണം...”

"അമ്മയും കൂട്ടരും നടന്നോളൂ....ഞാന്‍ എത്തിക്കൊള്ളാം...”

"കൃഷ്ണാ ഗുരുവായൂരപ്പാ എന്താ ഈ കേള്‍ക്കണേ... നിക്കൊന്നും മനസ്സിലാവിണില്ലല്ലോ...? എന്താ ഈ പെണ്‍കുട്ടീടെ ഭാവം... ലക്ഷ്മിയുടെ അമ്മ മാധവിയമ്മ പരിതപിച്ചു..”

"ലക്ഷ്മിക്കുട്ടി പറഞ്ഞത് മാധവിയമ്മ അനുസരിച്ചില്ല, അവര്‍ കൂത്തമ്പലത്തിന്റെ ചവിട്ടുപടിയില്‍ ഇരുപ്പുറപ്പിച്ചു..”

"രണ്ടുമൂന്നുവട്ടം ലക്ഷ്മിക്കുട്ടി ചുറ്റമ്പലം വലം ചുറ്റിക്കഴിഞ്ഞിരുന്നു ഇതിന്നകം. അവള്‍ വീണ്ടും വീണ്ടും ചുറ്റിക്കൊണ്ടിരുന്നു അവസാനമില്ലാതെ, ആരേയോ അന്വേഷിക്കുന്ന പോലെയായിരുന്നു മുഖഭാവം...”

"മാധവിയമ്മ അമ്പലത്തിലാണെന്ന കാര്യം മറന്ന് പെണ്‍കുട്ടിയെ ശാസിക്കാനൊരുങ്ങി...”

“എന്താ അമ്മേ... പരിസരബോധം നഷ്ടപ്പെട്ടോ...? അമ്മയും കൂട്ടരും സത്രത്തിലേക്ക് നടന്നോളൂ.. ഞാന്‍ എത്തിക്കോളാം...”

"മനസ്സില്ലാ മനസ്സോടെ മാധവിയമ്മ പിറുപിറുത്തും കൊണ്ട് സത്രത്തിലേക്ക് നടന്ന് നീങ്ങി, ഉള്ളിലൊരു ഭീതിയുമായി...”

[thuTarm]

Wednesday, May 23, 2012

നിളയിലെ കുളി

പണ്ട് പണ്ട് - എന്ന് പറഞ്ഞാല്‍ ഞാന്‍  **കോളേജില്‍ പഠിക്കുന്ന സമയം ഭാരതപ്പുഴയില്‍ കുളിക്കാന്‍ വരാറുണ്ടായിരുന്നു... ആ കുളി ഇന്നും ഓര്‍ക്കാറുണ്ട്. കലാമണ്ഡലം കടവിലാണ് കുളിക്കാറ്. സമീപത്തുള്ള ആയുര്‍വ്വേദാശുപത്രിയില്‍ നിന്ന് അരിഷ്ടം കുടിക്കാന്‍ കിട്ടാറുണ്ട്. ഒരിക്കല്‍ അവിടെ “ചവിട്ടി ഉഴിച്ചല്‍” കഴിപ്പിച്ചു. 

വൈകിട്ട് ഷൊര്‍ണ്ണൂരിലുള്ള പോറ്റി ഹോട്ടലില്‍ നിന്ന് ഊത്തപ്പം കഴിക്കുമായിരുന്നു. ആശുപത്രി മതിലിന്റെ മുകളില്‍ ഇരുന്ന് മോഹനനോടൊപ്പം സിഗരറ്റ് വലിക്കുമായിരുന്നു..... കാലത്തെ ഒരു വഴിപാട് കുളിയായിരുന്നെങ്കില്‍, വൈകിട്ടെത്തെ കുളി ശരിക്കും ഒരു കുളി തന്നെ ആയിരുന്നു.

ആണുങ്ങളും പെണ്ണുങ്ങളും ഒരേ കടവില്‍..... കടവിന്റെ അരികിലും പാലത്തിന്റെ തൂണിന്റെ സമീപത്തും ആരല്‍ മീനെ പിടിക്കുന്ന കുട്ട്യോളേയും കാണാമായിരുന്നു.... അന്നൊക്കെ ഒരിക്കലും വറ്റാത്ത നിളയായിരുന്നു. ഇന്നോ.............വേനല്‍ക്കാലത്ത് മുഖം കഴുകാന്‍ പോലും ശുദ്ധജലം നിളയില്‍ ഇല്ലാത്ത സ്ഥിതിയായി............. 

ഇപ്പോള്‍ കലാമണ്ഡലം അവിടെ നിന്ന് മറ്റേതോ ഇടത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു. ഞാന്‍ അന്ന് കുളിച്ച പടവുകളോ കടവുകളോ ഇന്നും ഉണ്ടെങ്കില്‍ പണ്ടത്തെ കുളി ഒന്ന് അയവിറക്കണം....... രമണിയുടെ വീട് നിളാതീരത്താണെങ്കില്‍ വരാം ആ വഴിക്കും.... പൊറോട്ടയും പോത്തിറച്ചിയും ശാപ്പിടാന്‍..............

** ഷൊര്‍ണൂര്‍ ആയുര്‍വ്വേദ കോളേജ്
foto courtsey : facebook