Wednesday, December 16, 2009

പേയിങ്ങ് ഗസ്റ്റ് >> പാര്‍ട്ട് 2

Paying guest part 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-dreamz.blogspot.com/2009/12/blog-post.html

ഉണ്ണി ഉച്ചയൂണിന് സീലോറ്ഡ് ഹോട്ടലില്‍ തന്നെ കയറി. അവിടെ നിന്ന് അമ്മയെ വിളിച്ച് താമസ സൌകര്യത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മക്ക് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.

വല്ലപ്പോഴും മകന്റെ കൂടെ താമസിക്കാമല്ലോ, ചോറ്റാനിക്കരയിലും ഒക്കെ പോകാമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. അമ്മയും ചോദിച്ചു ആ വീട്ടില്‍ താമസക്കാരായിട്ട് എത്ര പേരുണ്ടെന്ന്..

ഉണ്ണിക്ക് ആ ചോദ്യത്തിന്‍ ഉത്തരം ഒന്നും പറയാനായില്ല.

ദിവസങ്ങളങ്ങിനെ പോയിയെങ്കിലും ഉണ്ണിക്ക് താമസം മാറാനായില്ല. ഒരു ദിവസം കച്ചേരിപ്പടിയിലുള്ള മദ്രാസ് കഫേയില്‍ നിന്ന് വെജിറ്റേറിയന്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ തിരക്കിട്ട് ബാനര്‍ജി റോഡില്‍ കൂടെ നടന്ന് വരികയായിരുന്നു…

പുറകില്‍ നിന്നൊരു വിളി…

“മോനേ….”

ഉണ്ണി തിരിഞ്ഞ് നോക്കിയില്ല,. കാരണം. മദ്രാസ് കഫേയില്‍ ഉച്ചക്ക് ഊണിന് വലിയ തിരക്കാണ്. ഒരാള്‍ എണീക്കുന്നത് നോക്കണം മറ്റേ ആള്‍ക്ക് ഇരിക്കാന്‍. അപ്പോ വല്ലവരും ഒക്കെ വിളിക്കുന്നത് നോക്കി നിന്നാല്‍ ശാപ്പാട് നേരത്ത് കിട്ടില്ല..

ഉണ്ണിയുടെ നടത്തത്തിന്‍ വേഗത കൂടി….

പിന്നേയും പുറകില്‍ നിന്നൊരു വിളി….
“മോനെ ഉണ്ണീ………”

ആ ഉണ്ണി എന്ന്‍ പേരുള്ള പലരും ഉണ്ടായിരിക്കുമല്ലോ>
“മോനേ ഉണ്ണീ……….. നീട്ടിയുള്ള ഒരു വിലാപത്തോടെയുള്ള സ്വരം……”

ഉണ്ണി തിരിഞ്ഞ് നോക്കിയപ്പോള്‍….
“മാധവി അമ്മ”
“എന്താ മോനേ നീ ഇത് വരെ എന്റെ വീട്ടില്‍ താമസിക്കാ വരാഞ്ഞെ..? “

ഉണ്ണിക്ക് പെട്ടെന്ന് ഒന്നും പറയാനായില്ല,

“എന്താ മോനേ നീ ഒന്നും മിണ്ടാത്തെ..?
ഒന്നും ഇല്ല അമ്മേ…

‘ഞാന്‍ പിന്നീട് വരാം.. അമ്മ ഇപ്പോ പൊയ്ക്കോളൂ…. എനിക്ക് മദ്രാസ് കഫേയില്‍ പോകണം. ഉടന്‍ പോയില്ലെങ്കില്‍ എനിക്ക് ഊണ് കിട്ടില്ല. അല്ലെങ്കില്‍ അമ്മയും പോന്നോളൂ കൂടെ. ഊണ് കഴിച്ച് പിരിയാം….“

എന്താ പറേണ് എന്റെ ഉണ്ണി മോനേ.. നമ്മുടെ വീട് ഇവിടെ നിന്ന് അധികം ദൂരത്തല്ല. മോനങ്ങോട്ട് പോരൂ. അമ്മ അവിടെ രാത്രിക്കും കൂടിയുള്ള ഭക്ഷണം വെച്ചിട്ടുണ്ട്.

മോന്‍ ഉണ്ടിട്ട് ജോലിക്ക് പൊയ്കോ. പിന്നീട് സൌകര്യം പോലെ സാധനങ്ങളെല്ലാം ആയി വന്നാല്‍ മതി. സംഗതി മോന്‍ ഒരു മാസത്തെ വാടക അഡ്വാന്‍സ് ആയി തന്നിട്ടുണ്ടെങ്കിലും അവിടെ താമസിക്കാന്‍ വരാഞ്ഞതിനാല്‍ അമ്മക്ക് വിഷമമുണ്ട്, ആ പണം കൈയില്‍ വെക്കാന്‍.

നിന്നെ ഈ റോഡില്‍ വെച്ച് കാണിച്ച് തന്നത് ഗുരുവായൂരപ്പനാ….

“അമ്മേ എനിക്ക് നന്നായി വിശക്കുന്നു…”
ഇനി അവിടെ വന്ന് വര്‍ത്തമാനം ഒക്കെ പറഞ്ഞ് ഭക്ഷണം കിട്ടുമ്പോളെക്കും എന്റെ വയറ് കാളും…

“ഒന്നുമില്ല എന്റെ കുട്ടീ………”
വഴിയില്‍ വന്ന സൈക്കിള്‍ റിക്ഷ കൈ കാണിച്ച് നിര്‍ത്റ്റി മാധവി അമ്മ…

“കേറ് മകനെ….”
ഉണ്ണി റിക്ഷയില്‍ കയറി. പത്ത് മിനിട്ടിന്നകം മാധവി അമ്മയുടെ വീട്ടിലെത്തി.
മോനിരിക്ക് അമ്മ ഇതാ വന്നു………

മാധവി അമ്മ ഞൊടിയിടയില്‍ ഭക്ഷണം വിളമ്പി ഉണ്ണിയെ ഡൈനിങ്ങ് റൂമിലേക്ക് ആനയിച്ചു.

ചെറുതാണെങ്കിലും മനോഹരമായി അലങ്കരിച്ച മുറി. നാല്‍ പേര്‍ക്കിരിക്കാവുന്ന മേശ. വൃത്തിയായി വെച്ചിരിക്കുന്നു മേശപ്പുറവും, വാഷ് ബേസിനും പരിസരവും…

ഉണ്ണിക്ക് മാധവി അമ്മ ചോറ് വിളമ്പിക്കൊടുത്തു…
“ഞാന്‍ തനിയെ ഇട്ട് കഴിച്ചോളാം അമ്മേ…?
അത് വേണ്ട ആദ്യമായി കഴിക്കുന്നതല്ലേ. അമ്മ തന്നെ വിളമ്പിത്തരാം…

ഉണ്ണി സ്വന്തം അമ്മയെ മനസ്സില്‍ കണ്ടു ഒരു നിമിഷം. അതേ ഓമത്തമുളള അമ്മ തന്നെ. ഉണ്ണിയുടെ കണ്ണ് ഈറനണിഞ്ഞു….

“എന്താ മോനേ നിന്റെ കണ്ണ് നനഞ്ഞത്…”

അമ്മയുടെ വാത്സല്യം കണ്ട് ഞാന്‍ എനെ അമ്മയെ ഓര്‍ത്ത് പോയി. എന്റെ അമ്മ ഭക്ഷണം വിളമ്പിത്തരുന്ന പോലെ തോന്നി…

ഉണ്ണി ഭക്ഷണം കഴിച്ചെണീറ്റു. കൈ കഴുകി വീടിന്റെ പിന്‍ ഭാഗത്ത് കൂടി ഇറങ്ങി മുന്‍ ഭാഗത്തേക്ക് വന്നു….

“ഇവിടെ ആരേയും കാണാനില്ലല്ലോ….”
ഈ അമ്മ മാത്രം ആണോ ഈ വീട്ടില്‍ താമസം…. ?

ഉണ്ണിക്ക് ഇന്നും ഈ വീട്ടിലെ താമസക്കാര്‍ ആരെല്ലാം എന്ന് ചോദിക്കാനായില്ല.

“അമ്മേ ഞാന്‍ ഇറങ്ങട്ടെ…?
എന്താ ഇത്ര തിരക്ക്… അല്പം വിശ്രമിച്ച് പോയാല്‍ മതിയില്ലേ…
ഈ ചൂട്ടത്ത് നടക്കേണ്ട ഇപ്പോള്‍…

“അത് സാരമില്ലാ അമ്മേ. എനിക്ക് ഇങ്ങനെ നടത്തം തന്നെയാ കാലത്ത് തൊട്ട് വൈകുന്നേരം വരെ.

“ഇന്നാലും ഒരു പത്ത് മിനിട്ട് കഴിഞ്ഞ് പോയാ പോരെ മോനെ നിനക്ക്….”
അമ്മ രണ്ട് ഉരുള വാരിത്തിന്നട്ടെ. അത് കഴിഞ്ഞ് പോയാ മതി..
“ശരി അമ്മേ.. അമ്മ കഴിക്ക്…..”

ഉണ്ണി ആ വീടാകെ ഒന്ന് പരിശോധിച്ചു. ആരെയും കാണാനില്ലല്ലോ.

ഒരു മുറിയുടെ വാതില്‍ അടച്ച് കിടന്നിരുന്നത് ശ്രദ്ധിച്ചു..
ആരെങ്കിലും അകത്തുണ്ടായിരിക്കും. എന്താ വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കാന്‍ ഇത്ര വൈമനസ്യം ഉണ്ണിക്ക്..

വീട്ടിലുള്ളവരൊക്കെ ഇങ്ങനെ ഒരു അതിഥി വരുമ്മ്പോള്‍ പുറത്തേക്ക് വരേണ്ടതെല്ലേ. അതല്ലേ ഒരു മര്യാദ.

ഇനി എന്നെപ്പോലെ വേറേയും പേയിങ്ങ് ഗസ്റ്റ് ഉണ്ടായിരിക്കുമോ ഇവിടെ…?

ഉണ്ണി ആലോചനാമഗ്നനായി സ്വീകരണ മുറിയില്‍ ഉലാത്തി….

“മോന് കിടക്കണോ….?
മാധവി അമ്മയുടെ ചോദ്യം കേട്ട് ഉണ്ണി ഞെട്ടി.

“അതിന് അമ്മേ ഞാന്‍ എന്റെ സാധനങ്ങളൊന്നും കൊണ്ട് വന്നിട്ടില്ലല്ലോ>>“

അതൊന്നും സാരമില്ല. ഇവിടെ ആളുകള്‍ താമസിക്കുന്ന സ്ഥലമല്ലേ. ഒന്നോ രണ്ടാളുകളൊക്കെ വന്നാല്‍ താമസിക്കാനുള്ള സൌകര്യങ്ങളുള്ള് വീടാണിത്.

“വേണ്ട അമ്മേ.. എനിക്ക് ഓഫീസില്‍ വൈകാതെ എത്തണം. ഒഴിവ് ദിവസം മാത്രമെ ഉച്ചയുറക്കം പറ്റൂ…..”

എന്നാ ഞാന്‍ വരട്ടേ അമ്മേ…..
ഉണ്ണി യാത്ര പറഞ്ഞിട്ടിറങ്ങാന്‍ പുറത്തേക്ക് കടക്കാന്‍ തുടങ്ങി….

“മോനെന്നാ താമസം മാറുന്നേ…?
അധികം വൈകിക്കേണ്ട. ഇനി കിടക്കയും മറ്റും ഇല്ലെങ്കില്‍ പ്രശ്നമാക്കേണ്ട ഒക്കെ ഇവിടെ അമ്മ തരപ്പെടുത്താം. വസ്ത്രങ്ങളുമായി ഇങ്ങോട്ട് വേഗം പോന്നോളൂ….

ശരി അമ്മേ അധികം വൈകാതെ ഒരു ദിവസം വരാം. ചിലപ്പോള്‍ നാളെ തന്നെ…

മാധവി അമ്മക്ക് സമാധാനമായി….

ഉണ്ണിക്കെന്തോ ഒരു വൈക്ലബ്യം….
ഉടന്‍ താമസം മാറണോ.. അതോ ഈ വീട് വിട്ടാലോ എന്നൊക്കെ..
ഉണ്ണിയുടെ ഓഫീസിലെ എക്കൌണ്ടന്റ് ലിസിയോട് കാര്യം അവതരിപ്പിച്ചു…


“വീട്ടിലെ അംഗസംഖ്യയൊക്കെ തിരക്കേണ്ട കാര്യം എന്താ സാറെ. സാറിന് ബാത്ത് അറ്റാച്ച്ട് ഒരു മുറി കിട്ടിയ സ്ഥിതിക്ക് ഒന്നും ചിന്തിക്കാനില്ല. ധൈര്യമായി മാറിക്കോളൂ….”

എറണാംകുളത്തെ മുഖ്യപ്രശ്നം വെള്ളമാണ്. അത് സൌകര്യം പോലെയുണ്ടല്ലോ. സാറ് പറ്റുമെങ്കില്‍ ഇന്ന് തന്നെ മാറിക്കോ…

ഇനി വേറെ വീട് വേണമെങ്കില്‍ ഞാന്‍ അന്വേഷിക്കാം. സാറിന് ബുദ്ധിമുട്ടില്ലെങ്കില്‍ എന്റെ കൂടെ വന്ന് താമസിച്ചോളൂ. എന്റെ വീട്ടിലാണെങ്കില്‍ ഞാനും, അമ്മച്ചിയും എന്റെ കൊച്ചനിയനും മാത്രമേ ഉള്ളൂ. പപ്പ മര്‍ച്ചന്റ് നേവിയിലാ. കൊല്ലത്തിലൊരിക്കല്‍ ഒരു മാസം അവധിയില്‍ വരും. വന്നാല്‍ തന്നെ പപ്പയുടെ ജന്മനാടായ ഗോവയിലായിരിക്കും പകുതിയും….

ഉണ്ണി ആകെ ആശയക്കുഴപ്പത്തിലായി. ലിസിയുടെ കൂടെ താമസിക്കണോ അതോ മാധവി അമ്മയുടെ കൂടെ താമസിക്കണോ…

“അപ്പോ നീ ഗോവക്കാരിയാണല്ലേ… ഞാന്‍ നിന്നെ പണ്ടേ ശ്രദ്ധിക്കാറുണ്ട്. ഈ കൊച്ചിയില്‍ ഗോവക്കാരിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്.“

ഞാന്‍ വിചാരിച്ചു നീ ഒരു ആംഗ്ലോ ഇന്ത്യനായിരിക്കുമെന്ന്…

“ഏതായാലും ഇവളുടെ കൂടെ വേണ്ട. ഒരു സെക്സ് ബോംബ് പോലെയുള്ള ഒരുത്തിയുടെ കൂടെ താമസിച്ചാല്‍ സംഗതി കുഴപ്പമാ..”
അതും വേറെ ആണുങ്ങളൊന്നുമില്ലാത്ത വീട്ടില്‍..

ഗോവക്കാരുടെ കള്‍ച്ചറ് എല്ലാം മോഡേണ്‍ ആണ്. വീട്ടില്‍ അമ്മയെങ്ങാനും അറിഞ്ഞാല്‍ പിന്നെ എന്റെ ജോലിയെല്ലാം വിട്ട് വരാന്‍ പറയും….

ലിസിക്ക് കാര്യങ്ങളെല്ലാം വെരി സിമ്പിള്‍. എങ്ങിനെ ഇങ്ങിനെയൊക്കെ ചോദിക്കാന്‍ തോന്നി അവള്‍ക്ക്…

ഒരു പക്ഷെ അതവളുടെ ആതിഥ്യമര്യാദയായിരിക്കാം..

ഇനി അധികം ആലോചിക്കാനൊന്നുമില്ല. ഒരു മാസത്തെ ട്രയല്‍ താമസത്തിന്‍ മാധവി അമ്മയുടെ വീട്ടിലേക്ക് ചെല്ലാം.
ഇനി പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെങ്കില്‍ ഒരു ജോഡി ഡ്രസ്സ് മാത്രമായി പോകാം….

ലിസ്സി പറഞ്ഞ പോലെ കുളിയും തേവാരവുമാണല്ലോ മുഖ്യപ്രശ്നം. അതിന് കാലത്ത് ലയിന്‍ നില്‍ക്കേണ്ട കാര്യമില്ലല്ലോ. നാളെത്തന്നെ താമസം മാറുക തന്നെ.

മാധവി അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഓഫീസില്‍ നിന്ന് അല്പം നേരത്തെ ഇറങ്ങി. രണ്ട് ജോഡി ഡ്രസ്സും, സോപ്പ് ചീര്‍പ്പ് കണ്ണാടി മുതലായവയും ഒക്കെയായി യാത്രയായി. പോകുന്ന വഴിക്ക് ഒരു കൊതുവലയും വാങ്ങി.


ഡ്രൈവര്‍ രാമേട്ടന്‍ ഉണ്ണിയെ മാധവി അമ്മയുടെ വീട്ടില്‍ കൊണ്ട് വിട്ടു. ഉണ്ണിയേയും പ്രതിക്ഷിച്ചുംകൊണ്ടിരിക്കയായിരുന്നും മാധവി അമ്മ.

വരൂ മകനേ. ഉണ്ണിയെ വീട്ടിന്നകത്തേക്കാനയിച്ചു മാധവി അമ്മ.

“അമ്മേ ഞാന്‍ ഉടുക്കാനുള്ള തുണികള്‍ മാത്രമേ ഇപ്പോ കൊടുന്നിട്ടുള്ളൂ. “

അതൊക്കെ ധാരാളം എന്റെ മോനേ. മോന്‍ വന്ന് കിട്ടിയല്ലോ. മോന് എന്താ കുടിക്കാന്‍ വേണ്ടേ? കാപ്പിയോ ചായയോ. എന്താച്ചാ പറഞ്ഞോളൂ.

എനിക്കൊന്നും വേണ്ട അമ്മേ ഇപ്പോള്‍. ഞാന്‍ ഈ വസ്ത്രങ്ങളൊക്കെ മുറിയില്‍ വെക്കാം. എന്നിട്ട് ഞാന്‍ ഒന്ന് കറങ്ങിയിട്ട് സന്ധ്യയാകുമ്പോളേക്കും തിരിച്ചെത്താം.

“ശരി മോനേ. അപ്പോളെക്കും അമ്മ മോന്‍ കിടക്കാനുള്ള സംഗതികളൊക്കെ ശരിയാക്കാം”

“മോന്‍ വൈകിട്ട് എന്താ സാധാരണ കഴിക്കുക. ?

അതൊന്നും സാരമില്ല അമ്മേ. എന്താ ഇവിടുള്ളതെങ്കില്‍ തന്നാല്‍ മതി.

“പറയൂ മോനെ..?
“ഞാന്‍ സാധാരണ രാത്രി ചോറ് കഴിക്കാറില്ല. ചപ്പാത്തിയോ, മറ്റു പലഹാരങ്ങളോ ആണ് പതിവ്. അതൊക്കെ പോകുന്നിടത്തെല്ലാം കിട്ടില്ലല്ലോ..”

അതിനൊന്നും ഒരു ബുദ്ധിമുട്ടും ഈ വീട്ടിലില്ല. എനിക്കും രാത്രി അരി ഭക്ഷണമില്ല. ഒരാള്‍ക്കും കൂടി ചപ്പാത്തിയുണ്ടാക്കാനെന്താ ഇപ്പോ ഇത്ര പണി…

“മോന്ന്നാല്‍ പുറത്ത് പോയി വരൂ…..”

ഉണ്ണി ബ്രോഡ് വേയിലും പരിസരത്തുമെല്ലാം കറങ്ങി, അല്ലറ ചില്ലറ ഷോപ്പിങ്ങെല്ലാം ചെയ്ത് ആറു മണിയാകുമ്പോളെക്കും തിരിച്ചെത്തി.

മുറിക്കകത്ത് പ്രവേശിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. നല്ല ഡണ്‍ലപ്പ് മെത്തയും തലയിണയും.

ഫുള്ളി ഫര്‍ണീഷ്ഡ് റൂം. ഒരു ഹോട്ടല്‍ മുറി പോലെ തന്നെ. ഇത്രയൊക്കെ സജ്ജീകരണമുള്ള ഇത്തരം മുറിക്ക് ഈ വാടക കുറവല്ലേ..?

“എന്തെങ്കിലും കുഴപ്പമുണ്ടോ ഈ വീട്ടില്‍ എന്റെ ഗുരുവായൂരപ്പാ…”

നേരം ഇരുട്ടിത്തുടങ്ങി… ഈ അമ്മയൊഴികെ ആരും ഇല്ലേ ഈ വലിയ വീട്ടില്‍. ഇനിയും നാലഞ്ച് പേരെ താമസിക്കാനുള്ള ഇടം ഉണ്ടല്ലോ ഈ വീട്ടില്‍.

ഉണ്ണി ട്രാന്‍സിസ്റ്റര്‍ ഓണ്‍ ചെയ്തു. പാട്ട് കേട്ടും കൊണ്ട് ഓഫീസിലെ റിപ്പോര്‍ട്ടും മറ്റു ഹോം വര്‍ക്കും ചെയ്ത് സമയം പോയതറിഞ്ഞില്ല.

വാതില്‍ ആരോ മുട്ടിയ പോലെ തോന്നി.
“ചെന്ന് നോക്കിയപ്പോള്‍ അമ്മ.“

എന്താ അമ്മേ…?

“മോനെത്ര മണിക്ക്കാ അത്താഴം കഴിക്കുക.“

എനിക്കങ്ങനെയുള്ള പ്രത്യേക ശീലങ്ങളൊന്നുമില്ല. വിശക്കുമ്പോള്‍ കഴിക്കും. അത്ര തന്നെ. എന്ന് വെച്ച് അധികം വൈകാറില്ല. എട്ടര ഒന്‍പത് മണിയാകുമ്പോളെക്കും കഴിക്കും.

“എന്താ അമ്മേ..?


എന്തെങ്കിലും പ്രശ്നമുണ്ടോ…?

“ഒന്നുമില്ല മോനേ. അതനുസരിച്ച് ഭക്ഷണം എടുത്ത് വെക്കാമല്ലോ എന്ന് വിചാരിച്ചിട്ടാ…”

അമ്മ എത്ര മണിക്കാ കഴിക്കുക..?

“ഞാനും ഏതാണ്ട് ആ സമയം തന്നെയാ…എന്നാ നമുക്കൊരുമിച്ച് കഴിക്കാം….

ഉണ്ണി കുളിയെല്ലാം കഴിഞ്ഞ്, പളനിയില്‍ നിന്ന് കൊണ്ട് വന്നിട്ടുള്ള ഭസ്മം തൊട്ട് എട്ടര മണിക്ക് ഊണ് മുറിയില്‍ ഹാജരായി..

“ഈ വീട്ടില്‍ വേറെ ആരെയും കാണുന്നില്ലല്ലോ. രാത്രിയായപ്പോള്‍ ഉണ്ണിക്ക് പേടിയാകുന്ന പോലെ….”
സ്വന്തം വീട്ടിലാണെങ്കില്‍ ഒറ്റക്ക് ഒരു മുറിയില്‍ കിടക്കാന്‍ പേടിയുള്ള ആളാ ഉണ്ണി. ഹോട്ടലുകളിലും ലോഡ്ജുകളിലുമെല്ലാം അത്തരം പ്രശ്നമില്ലല്ലോ….

പക്ഷെ ഈ കോട്ടാരം പോലെയുള്ള ഇത്രയും വലിയ വീട്ടിന്റെ ഒരു മൂലയിലുള്ള ആ മുറിയില്‍ ഒറ്റക്ക് കിടക്കാന്‍ ഉണ്ണിക്ക് പേടി. ഈ വീട്ടിലാണെങ്കില്‍ വേറെ ആണുങ്ങളെയോ, അമ്മയൊഴിച്ച് ആരെയും കാണുന്നില്ല.

“മോനിരുന്നോളൂ. അമ്മ ഇതാ എത്തി……….”

അമ്മ ചപ്പാത്തിയും വിഭവുമെല്ലാം ആയി വന്നിരുന്നു. ഉണ്ണിയൊത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങി..

“കറികളൊക്കെ രുചിയുണ്ടോ മോനേ…എല്ലാം നന്നായിട്ടുണ്ട് അമ്മേ. എനിക്കെന്നും ഹോട്ടല്‍ ഭക്ഷണമല്ലേ. വീട്ടിലെ ഭക്ഷണം ഏതായാലും ഒരു ഹോട്ടലിലും കിട്ടില്ലല്ലോ>

അമ്മയോടൊത്ത് വര്‍ത്തമാനം പറഞ്ഞ് സമയം കുറേ എടുത്തു തിന്ന് തീര്‍ക്കാന്‍. കഴിക്കല്‍ കഴിഞ്ഞ് പാത്രങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കാന്‍ ഉണ്ണിയും സഹായിച്ചു.
“ഞാന്‍ കഴുകിത്തരാം അമ്മേ…”
വേണ്ട ,മോനേ. മോന്‍ പോയി അവിടെ ഇരുന്നോ. അമ്മ ഇതാ വരുന്നു.

ഉണ്ണി അത് കേള്‍ക്കാതെ അമ്മയെ പാത്രം കഴുകാന്‍ സഹായിച്ചു. അടുക്കള അടിച്ച് വാരി.

“മാധവി അമ്മക്ക് ഇതെല്ലാം കണ്ട് അതിശയമായി”
ഇന്നെത്തെ കാലത്ത് ഇങ്ങിനെയും ഉള്ള ചെറുപ്പക്കാരും ഉണ്ടല്ലേ..?

“മോന് ഈ പണിയൊക്കെ എങ്ങനെ പഠിച്ചു…?
എനിക്ക് പെങ്ങന്മാരില്ല അമ്മേ. എന്റെ അമ്മ എന്നെ ചെറുപ്പത്തില്‍ മുറ്റമടിക്കാനും, വിറക് കീറാനും, പശുവിനെ നോക്കാനും, പിന്നെ അടുക്കളപ്പണിയുമെല്ലാം ശീലിപ്പിച്ചു.

പില്‍ക്കാലത്ത് അതെല്ലാം എനിക്കനുഗ്രഹമായി. പണ്ട് ഞാന്‍ ആന്ധ്രപ്രദേശില്‍ താമസിക്കുമ്പോള്‍ ഒരു തെലുങ്ക് കുടുംബക്കാരുടെ കൂടെ ഒരു വര്‍ഷം താമസിച്ചിരുന്നു. അവിടെ നിന്ന് അച്ചാറിടാനും, മധുരപലഹാരങ്ങളുണ്ടാക്കാനും പഠിച്ചു..

അങ്ങിനെ അവസരം കിട്ടുമ്പോ‍ളൊക്കെ നല്ലതെന്ന് തോന്നുന്നതെല്ലാം ശീലമാക്കി.

എനിക്ക് പുകവലിക്കുന്ന ഒരു ചീത്ത ശീലം ഉണ്ട്. അമ്മക്ക് അത് ശല്യമാകുമോ എന്നാ ഇപ്പോ എന്റെ ശങ്ക.

“ഏയ് എനിക്കത് കൊണ്ട് യാതൊരു പ്രശ്നവുമില്ല…”

മോനുറക്കം വരുമ്പോള്‍ പോയി കിടന്നോളൂ….
കാലത്ത് വിളിക്കണമെങ്കില്‍ അമ്മ വിളിക്കാം. അമ്മ പുലര്‍ച്ച അഞ്ചരമണിക്ക് എണീക്കും. നേരം പുലരുന്നതിന്‍ മുന്‍പ് മിക്ക പണിയും കഴിക്കും….

“വേണ്ട അമ്മേ.. ഞാന്‍ എലാറം വെച്ചാ കിടക്കുക. എനിക്ക് ഉണറ്ന്ന ഉടന്‍ ഒരു കാപ്പി കിട്ടിയാ കൊള്ളാമായിരുന്നു.”

പാല് കിട്ടുമ്പോള്‍ 8 മണിയാകും.

“എനിക്ക് കട്ടന്‍ കാപ്പി മതിയമ്മേ…?

അതിന്നൊരു പ്രയാസവും ഇല്ലാ. എപ്പളാച്ചാ വന്നോളൂ…. അമ്മ ഇട്ട് തരാം…

ഉണ്ണി നേരത്തെ തന്നെ കിടന്നു. ഉണ്ണിക്ക് രാത്രി ഒറ്റക്ക് കിടക്കുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുന്ന പണിയില്ല. ഇരുട്ടത്ത് ഒറ്റക്ക് കിടക്കാന്‍ പേടിയാ….

ഉണ്ണി കിടന്നാലുടന്‍ ഉറങ്ങുന്ന പ്രകൃതക്കാരനാണ്. അല്പം പേടിയുണ്ടെങ്കിലും ലൈറ്റൊക്കെ ഇട്ട് ഉറങ്ങിയതറിഞ്ഞില്ല.

പാതിരാക്ക് മൂത്രം ഒഴിക്കാന്‍ എണീറ്റപ്പോള്‍ ഒരു കുട്ടി കരയുന്ന ശബ്ദം. പെട്ടെന്ന് തിരികെ വന്ന് കിടന്നു. പക്ഷെ മൂത്രമൊഴിക്കാതെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ വേഗം മൂത്രമൊഴിച്ച് തിരികെയെത്തി മൂടിപ്പുതച്ച് കിടന്നു. പക്ഷെ ഉറക്കം വന്നില്ല.

ജനല്‍ തുറന്ന് നോക്കി.. ഇനി അടുത്തുള്ള വീട്ടിലെ നിന്നെങ്ങാനും ആകുമോ എന്ന്. അതിന് അയലെത്തെ വീടുകളിലെ അംഗസംഖ്യയെക്കുറിച്ചൊന്നും എനിക്കറിയില്ലല്ലോ എന്റെ ഗുരുവായൂരപ്പാ….

ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ കൊള്ളാമായിരുന്നെന്ന് തോന്നി. മുറിയില്‍ വെള്ളം വാങ്ങി വെക്കാന്‍ മറന്നു. ഫ്രീഡ്ജ് ഡൈനിങ്ങ് റൂമിലുണ്ട്. അവിടെ വരെ പോയി വെള്ളം കുടിച്ച് വരാന്‍ പേടി…

തീരെ നിവൃത്തിയില്ലെങ്കില്‍ ബാത്ത് റൂമില്‍ നിന്ന് ഒരു മഗ്ഗ് വെള്ളമെടുത്ത് കുടിക്കാം. അത് വൃത്തിയുണ്ടാവില്ലല്ലോ എന്നോര്‍ത്ത് പതുക്കെ റൂമിന്റെ കതക് തുറന്നു.

അപ്പോള്‍ മനസ്സിലായി കുട്ടിയുടെ കരച്ചില്‍ ഈ വീട്ടില്‍ നിന്ന് തന്നെയാണെന്ന്. ഉണ്ണിക്കാകെ പേടിയും അങ്കലാപ്പുമായി.

എങ്ങിനെ ഈ വീട്ടിലൊരു കുഞ്ഞിന്റെ ശബ്ദം. അതും ഒരു പിഞ്ചുകുഞ്ഞ് കരയുന്ന പോലെ…
ഭഗവാനെ ഇനി വല്ല യക്ഷിയോ മറ്റോ ആകുമോ.. നാളെ തന്നെ ഇവിടുന്ന് സ്ഥലം വിടാം. ഇതിലും ഭേദം ലിസിയുടെ കൂടെ പോയി താമസിക്കുന്നതാ….

ടൈപീസ് നോക്കിയപ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഇനി നേരം വെളുക്കണമെങ്കില്‍ പണി കുറേ ഉണ്ടല്ലോ എന്റെ ഗുരുവായൂരപ്പാ….

കുട്ടിയുടെ ശബ്ദം കൂടിക്കൂടി വരുന്നു. ഇനി കുട്ടിയുണ്ടെങ്കില്‍ തന്നെ അതിന്റെ തള്ളയുമുണ്ടാകില്ലേ കൂടെ. അതിന്റെ കരച്ചിലൊന്ന് നിര്‍ത്തിക്കൂടെ അതിന്റെ തള്ളക്ക്…..?

[തുടരും]

Wednesday, December 2, 2009

പേയിങ്ങ് ഗസ്റ്റ്

പേയിങ്ങ് ഗസ്റ്റ് സൌകര്യം ഉണ്ടെന്ന പത്രവാര്‍ത്ത കണ്ട് ഉണ്ണി എറണാംകുളം എം ജി റോഡ് പരിസരത്തെത്തി. 1964 ല് മെട്രിക്കുലേഷന്‍ കഴിഞ്ഞ് ഹൈദരാബാദില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ഡിഗ്രി എടുത്ത ശേഷം - കാക്കിനടയിലും വിജയവാഡയിലും എല്ലാം കുറച്ച് വര്‍ഷങ്ങള്‍ പണിയെടുത്ത ശേഷം 19971 ലാണ് ഉണ്ണിയുടേ ടീന്‍ ചിലവിട്ട എറണാംകുളം പട്ടണത്തില്‍ കാല് കുത്തുന്നത്. അതും ലോകപ്രശസ്തമായ ഒരു കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്ന ആളായിട്ട്.

രണ്ട് ദിവസം സീലോര്‍ഡ് ഹോട്ടലില്‍ താമസിച്ചതിന് ശേഷമായിരുന്നു - മനസ്സില്‍ പിടിക്കുന്ന അന്ത:രീക്ഷത്തില്‍ ഒരു പാര്‍പ്പിടം കണ്ടെത്തല്‍. വീട്ടില് എന്നും പോയിവരാമെങ്കിലും പത്തെണ്‍പത് നാഴിക അങ്ങോട്ടുമിങ്ങോട്ടും കാര്‍ യാത്ര ദുഷ്കരം തന്നെ. ഒരു വീടെടുത്ത് അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാമെന്ന് വെച്ചാല്‍ അമ്മക്ക് അധിക നാള്‍ സ്കൂളില്‍ നിന്ന് ലീവ് കിട്ടില്ല. ഉണ്ണിക്ക് താമസം അല്പം സൌകര്യക്കുറവുണ്ടെങ്കിലും സഹിക്കാം. പക്ഷെ ഭക്ഷണക്കാര്യത്തില്‍ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്.

പരസ്യപ്രകാരമുള്ള വീടൊന്നും കാണാനില്ലല്ലോ എന്റെ ഗുരുവായൂരപ്പാ.. എം ജി റോഡില്‍ നിന്ന് പത്മയുടെ ഇടത്തുള്ള റോഡില് കൂടി ചിറ്റൂര്‍ റോഡില്‍ പ്രവേശിച്ചു. അവിടെനിന്നുള്ള പല പോക്കറ്റ് റോഡിലുള്ള വീടുകളിലെല്ലാം അന്വേഷിച്ച് ശരിക്കും വിയര്‍ത്തുകുളിച്ചാണ്‍ തേടിയ സ്ഥലം കണ്ട് പിടിക്കാനായത്.
++
വീട് ഇത് തന്നെ. പക്ഷെ കോളിങ്ങ് ബെല്ലൊന്നും കാണാനില്ലല്ലോ.
ഏതായാലും വാതില്‍ മുട്ടുക തന്നെ. കാറിന്റെ കീ തൊട്ട് വാതിലില്‍ നന്നായി മുട്ടി.
മദ്ധ്യവയസ്കയായ, മുണ്ടും നേര്യേതും ധരിച്ച ഐശ്വര്യമുള്ള ഒരു സ്ത്രീ വാതില്‍ തുറന്ന് മുറ്റത്തേക്ക് വന്നു.

“ആരാ മനസ്സിലായില്ലല്ലോ..”
ഞാന്‍ പത്രത്തില്‍ പരസ്യം കണ്ട് വന്നതാണ്.

“വരൂ അകത്തോട്ടിരിക്കാം..”
നല്ല വൃത്തിയും വെടിപ്പുമുള്ള വീട്. സ്വീകരണമുറിയില്‍ തന്നെ ഗുരുവായൂരപ്പന്റെ ചിത്രവും കത്തുന്ന നിലവിളക്കും. ഷൂ ഊരിയിട്ട് ഭഗവാനെ തൊഴുതു. കൊച്ച് അളക്കില്‍ വെച്ചിട്ടുള്ള കളഭവും ചന്ദനവും നെറ്റിയില്‍ തൊട്ടു. വീണ്ടും തൊഴുതു, പ്രാര്‍ഥിച്ചു. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സലാ... എന്റെ സങ്കല്‍പ്പത്തിലുള്ള വീടും വീട്ടുകാരുമായിരിക്കണേ ഇത്..

“തൊഴുതുനില്‍ക്കുന്ന ഉണ്ണിയെ കണ്ട് മുറിക്കുള്ളില്‍ നിന്ന് ഇറങ്ങിവന്ന വീട്ടമ്മ സന്തോഷത്തോടെ ഉണ്ണിയെ നോക്കി നിന്നു...”
“ഈശ്വരവിശ്വാസിയാണല്ലേ...?
അതേ അമ്മേ.. അതൊക്കെയല്ലേ ഉള്ളൂ ഈ ഭൂമിയില്‍ ശാശ്വതമായ ഒന്ന്. നമ്മുടെ ജീവിതവും ഒരു ദൈവ നിയോഗമല്ലേ. പിന്നെ അമ്മയെ ഇപ്പോള്‍ ഞാന്‍ കാ‍ണുന്നതും..

“ഇരിക്കൂ മകനേ...”
ഉണ്ണി കസേരയിലിരിക്കാതെ താഴെ ചമ്രം പടിഞ്ഞിരുന്നു.
“എന്താ മോനേ ഈ കാണിക്കുന്നത്...”
എനിക്ക് ഈ വീട്ടിലെ അന്ത:രീക്ഷം കണ്ടപ്പോള്‍ ഇവിടെ ഇരിക്കാനാ തോന്നിയത്...
“മോന്റെ വീടെവിടെയാ...സ്വദേശം..........?
എന്റെ വീട് അങ്ങ് അകലേയാ...
“അകലേ എന്ന് വെച്ചാല്‍...?

തൃശ്ശൂരില്‍ നിന്ന് പടിഞ്ഞാറാ.
“ഗുരുവായൂരടുടത്താണോ...”
അതേ അമ്മേ....
“തെളിച്ച് പറയൂ മോനേ....”
വീട് ഗുരുവായൂരില്‍ നിന്ന് ഏതാണ്ട് അഞ്ച് നാഴിക പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലാ..

“ഞാന്‍ മോന് കുടിക്കാനൊന്നും തന്നില്ല. എന്താ വേണ്ടെ കുടിക്കാന്‍....”
ഒന്നും വേണ്ട അമ്മേ...
ഞാനിപ്പോള്‍ കാപ്പിയും പലഹാരവും കഴിച്ചതേ ഉള്ളൂ...........
“അത് കള്ളം....” നിന്റെ വയറൊക്കെ ഒട്ടിയ പോലെ തോന്നുന്നുവല്ലോ...
ഇല്ല അമ്മേ... ഞാന്‍ വീടന്വേഷിച്ച് നടക്കുമ്പോള്‍ പത്മ കഫേയില്‍ നിന്ന് പുട്ടും കടലയും കഴിച്ചു. ഇനി ഉച്ചക്ക് ഭക്ഷണം. ഇടക്കൊന്നും തിന്നില്ല. പതിനൊന്നു മണിയാകുമ്പോള്‍ കടുപ്പം കുറഞ്ഞ കട്ടന്‍ ചായ കഴിക്കും.

“വീട്ടിലാരൊക്കെയുണ്ട്...?
അമ്മയും, അനുജനും. അഛന്‍ വിദേശത്താ
“അപ്പോ പെങ്ങന്മാരില്ലേ...?
ഇല്ല അമ്മെ

“ഞാന്‍ പലതും ചോദിച്ച് മോനുള്ള മുറി കാണിക്കാന്‍ മറന്നു. അതല്ലെ ആദ്യം ചെയ്യേണ്ടിയിരുന്നത്..”
“വരൂ മോനേ...”

വീടിന്റെ സ്വികരണമുറിയില്‍ നിന്ന് ഇടത്തോട്ടുള്ള ഒരു ഇടനാഴിക മുട്ടുന്ന സ്ഥലത്തുള്ള മുറി കാണിച്ച് തന്നു. നല്ല വായു സഞ്ചാരമുള്ള, ജനലില്‍ കൂടി പൂക്കളും ചെടികളും ഒക്കെ ദര്‍ശിക്കാവുന്ന സാമാന്യം വലിയ മുറി. മുകളില്‍ തട്ടടിച്ചതിനാല്‍ ചൂട് ഒട്ടും തോന്നിക്കുന്നില്ല.
മുറിയോട് ചേര്‍ന്ന യൂറോപ്യന്‍ ക്ലോസറ്റോടുകൂടിയ നല്ല ടോയലറ്റ്. കുളിക്കാന്‍ ഷവറും എല്ലാം ഉണ്ട്. കുറച്ച് നാളായി ആരും ഉപയോഗിക്കാത്തത് പോലെ തോന്നി.

“മുറി ഇഷ്ടമായോ മോനേ....”
ഇത് ധാരാളം. എനിക്കിഷ്ടമായി...

“ഭക്ഷണവും ചേര്‍ത്താണ് വാടക പറഞ്ഞിരുന്നത്. ഇവിടെ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം തരും. ആഴ്ചയില്‍ മിക്ക ദിവസവും മീനുണ്ടാകും, പിന്നെ പച്ചക്കറിയും, ഞായറാഴ്ച ആട്ടിറച്ചി വാങ്ങും. അങ്ങിനെയൊക്കെയാ കാര്യങ്ങള്‍....”
++
എനിക്കെല്ലാം നന്നേ ബോധിച്ചു. വാടക മുന്‍ കൂറ് എത്രയാണ് തരേണ്ടത് ?
“അങ്ങിനെ പ്രത്യേകിച്ചൊന്നുമില്ല. മാസാമാസം ഒന്നാം തീയതി മുടങ്ങാതെ എന്റെ കയ്യില്‍ തരണം...”

അപ്പോ അഡ്വാന്‍സ് ആയി ഒന്നും വേണ്ടേ..?
“ഒന്നും വേണമെന്നില്ല. മോനെന്നാ താമസം തുടങ്ങുന്നത്....?
ഞാനിപ്പോള്‍ ഒരു മാസത്തെ വാടക അഡ്വാന്‍സ് തരാം. ഇന്നോ നാളെയോ ആയി മാറാം താമസം..

ഉണ്ണി അഡ്വാന്‍സ് കൊടുത്ത് പുറത്തിറങ്ങി.. നടന്ന് നടന്ന് പത്മ ജങ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡില്‍ കൂടി നടന്ന് ടിഡിഎം റോഡിലെത്തിയപ്പോളാ ഓര്‍മ്മ വന്നത് ആ വീട്ടിലാരൊക്കെയാ താമസിക്കുന്നത് എന്ന് ചോദിക്കാന്‍. ഇനി പുറകോട്ട് പോയി അതൊന്നും ചോദിക്കന്‍ പറ്റില്ല.
മനസ്സില്‍ പിടിക്കാത്ത വല്ലവരും ആണെങ്കില്‍ നാല് ദിവസം താമസിച്ച് സ്ഥലം വിടാമല്ലോ>
ശ്ശേ പൊട്ടത്തരമായി. ഒന്നും ചോദിക്കാതെ പോന്നത്...
++
ചെറിയ ഒരു മിനി നോവലിന് ഇവിടെ തിരി കൊളുത്തുന്നു. സൌ‍കര്യം പോലെ തുടരാം.